ന്യൂഡൽഹി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അസം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം വരെ നീണ്ടുനിൽക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇരുയിടങ്ങളിലും ഒരുക്കിയിരിക്കുന്നത്.
അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏകദേശം 2.5 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഭരണകക്ഷിയായ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യവും കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. സുഗമമായ വോട്ടെടുപ്പിനായി സംസ്ഥാനത്തുടനീളം 31,490 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ 30 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നീ നാല് മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന 1,099 പോളിംഗ് ബൂത്തുകളിലായി 9.5 ലക്ഷത്തോളം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. എൻ.ഡി.എ സഖ്യവും കോൺഗ്രസ്-ഡി.എം.കെ സഖ്യവും തമ്മിലുള്ള ശക്തമായ മത്സരമാണ് ഇവിടെ നടക്കുന്നത്.
അസം, പുതുച്ചേരി എന്നിവടങ്ങളിലെ വോട്ടെണ്ണൽ മെയ് 4-ന് നടക്കും.വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സേനയെയും സംസ്ഥാന പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. മിക്ക പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

