കാൻബറ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ രാജ്യങ്ങളിലൂടെയുള്ള യാത്രകൾക്കും വിമാനത്താവളങ്ങളിലെ ട്രാൻസിറ്റുകൾക്കും ഓസ്ട്രേലിയൻ സർക്കാർ കർശന വിലക്കേർപ്പെടുത്തി. ഓസ്ട്രേലിയക്കാർ യൂറോപ്പിലേക്കും മറ്റും യാത്ര ചെയ്യാൻ പ്രധാനമായും ആശ്രയിക്കുന്ന ഖത്തറിലെ ദോഹ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ വഴി ട്രാൻസിറ്റ് പാടില്ലെന്നാണ് പുതിയ നിർദ്ദേശം.
ഓസ്ട്രേലിയൻ സർക്കാരിന്റെ ഔദ്യോഗിക യാത്രാ ഉപദേശക വെബ്സൈറ്റായ ‘സ്മാർട്ട് ട്രാവലർ’ പുറപ്പെടുവിച്ച ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ മുന്നറിയിപ്പുള്ളത്. ‘യാത്ര ചെയ്യരുത്’ എന്ന കർശന നിർദ്ദേശമുള്ള രാജ്യങ്ങളിലൂടെ വിമാനങ്ങൾ മാറിക്കയറുന്നതിനും വിമാനത്താവളങ്ങളിൽ തങ്ങുന്നതിനും വിലക്കുണ്ട്. വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ പോലും ഈ രാജ്യങ്ങൾ വഴിയുള്ള യാത്ര സുരക്ഷിതമല്ലെന്നും യാത്രക്കാർ അവിടെ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
സൗദി അറേബ്യ, ഒമാൻ എന്നിവയൊഴികെ പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങൾക്കും നിലവിൽ ‘യാത്ര ചെയ്യരുത്’ എന്ന ലെവൽ 4 മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. സൗദിക്കും ഒമാനും ‘യാത്ര പുനഃപരിശോധിക്കുക’ എന്ന ലെവൽ 3 മുന്നറിയിപ്പാണുള്ളത്. ഇസ്രായേൽ സൈന്യം വരും ആഴ്ചകളിലും ആക്രമണം തുടരാൻ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിഭാവനം ചെയ്ത സമയപരിധിക്കപ്പുറം യുദ്ധം നീണ്ടുപോയേക്കുമെന്ന സൂചനകൾ വരും മാസങ്ങളിൽ ഓസ്ട്രേലിയക്കാരുടെ യാത്രാ പദ്ധതികളെ സാരമായി ബാധിച്ചേക്കാം.
മാർച്ച് 4-ന് വിമാന സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 5,000-ത്തിലധികം ഓസ്ട്രേലിയക്കാരെ സംഘർഷ മേഖലയിൽ നിന്ന് നാട്ടിലെത്തിച്ചിട്ടുണ്ട്. ദുബായ്, ദോഹ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് ഇന്നും വിമാനങ്ങൾ ഓസ്ട്രേലിയയിൽ എത്തുന്നുണ്ടെങ്കിലും പുതിയ യാത്രകൾ ഒഴിവാക്കാനാണ് കർശന നിർദ്ദേശം.

