ന്യൂഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷൻസ് അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങൾ, അനിൽ അംബാനി എന്നിവർക്കെതിരെയുള്ള വൻതോതിലുള്ള ബാങ്ക് വായ്പാ തട്ടിപ്പ് ആരോപണങ്ങളിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. അനിൽ അംബാനി ഗ്രൂപ്പിനെതിരെയുള്ള പണം തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി നിർദ്ദേശം നൽകി.
നിലവിലെ അന്വേഷണത്തിൽ ഉണ്ടായ കാലതാമസത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അനിൽ അംബാനി ഇന്ത്യ വിട്ടുപോകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഉറപ്പുനൽകി. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് അദ്ദേഹം രാജ്യം വിടാൻ സാധ്യതയുണ്ടെന്ന ആശങ്ക പരിഗണിച്ചാണ് ഈ നടപടി. വായ്പകൾ അനുവദിക്കുന്നതിൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കോ ഗൂഢാലോചനയോ ഉണ്ടോ എന്ന് പരിശോധിക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പൊതുപണം വകമാറ്റിയതിൽ ഉദ്യോഗസ്ഥരുടെ ഒത്തുകളി ഉണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.
ഏകദേശം 1.78 ലക്ഷം കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം. ഷെൽ കമ്പനികളിലൂടെയും സങ്കീർണ്ണമായ ഇടപാടുകളിലൂടെയും പണം വകമാറ്റിയതായി ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പാൻചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മുൻ കേന്ദ്ര സെക്രട്ടറി ഇഎഎസ് ശർമ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ നടപടി. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. അന്വേഷണ ഏജൻസികൾ നിഷ്പക്ഷമായും വേഗത്തിലും നടപടികൾ പൂർത്തിയാക്കണമെന്നും ഓരോ മാസവും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

