ന്യൂഡൽഹി: 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഭരണകൂടം വ്യാപകമായി പണം നൽകിയെന്ന് ആരോപിച്ച് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’ പ്രകാരം ലക്ഷക്കണക്കിന് സ്ത്രീകൾക്ക് 10,000 രൂപ വീതം കൈമാറി എന്നാണ് പ്രധാന ആരോപണം. ഇത് വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രലോഭനം ആണെന്ന് ഹർജിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് ശേഷം പുതിയ ഗുണഭോക്താക്കളെ ചേർക്കുകയും അവർക്ക് പണം നൽകുകയും ചെയ്തത് ചട്ടലംഘനമാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നു. ഏകദേശം 14,000 കോടി രൂപയുടെ ലോകബാങ്ക് ഫണ്ട് ഇതിനായി വകമാറ്റിയതായും ആരോപണമുണ്ട്.
ഇത്തരം അഴിമതികൾ തടയുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന് ജൻ സുരാജ് പാർട്ടി കുറ്റപ്പെടുത്തി. സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ കമ്മീഷന് വീഴ്ച പറ്റിയെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുന്നത്. ഫെബ്രുവരി ആറിന് കേസിൽ വാദം കേൾക്കാനാണ് സാധ്യത.

