ബംഗുളൂരു: കർണാടകയിലെ ധാർവാഡിലാണ് സംഭവം.കർണാടകയിലെ സർക്കാർ സ്കൂളിൽ നിന്നും പട്ടാപ്പകൽ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ പിടികൂടിയ പോലീസ്, കുട്ടികളെ രക്ഷിച്ച് മാതാപിതാക്കൾക്ക് കൈമാറി.
സർക്കാർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ മൂന്നാം ക്ലാസ് വിദ്യാർഥികളായ തൻവീർ ദോഡ്മാനി, ലക്ഷ്മി കരിയപ്പനവർ എന്നിവരെയാണ് കാണാതായത്. കുട്ടികളെ കാണാതായതിനെ തുടർന്ന് അധ്യാപകരും രക്ഷിതാക്കളും തിരച്ചിൽ ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരാൾ കുട്ടികളുമായി ബൈക്കിൽ പോകുന്നത് കണ്ടു.
അന്വേഷണത്തിനിടെ ഉത്തര കന്നഡയിൽ നിന്ന് കുട്ടികളെ കണ്ടെത്തി. കുട്ടികളുമായി പോയ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഇവരെ കണ്ടെത്താനായത്.
കരിം മേസ്ത്രി എന്നയാളാണ് കുട്ടികളെ ബൈക്കിൽ കടത്തിക്കൊണ്ടുപോയത്. യാത്രക്കിടെ നിയന്ത്രണം നഷ്ടമായ ഇയാളുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇതേതുടർന്ന് കുട്ടികളെ വേഗത്തിൽ കണ്ടെത്താനായത്.
ഉലവി ചെന്നബസവേശ്വര ജാത്രയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് താൻ കുട്ടികളെ കൂട്ടിക്കൊണ്ടുപോയതെന്ന് കരീം മേസ്ത്രി പോലീസിനോട് പറഞ്ഞു.
കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറി. പരിക്കേറ്റ കരീം മേസ്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്.

