മെൽബൺ: വിക്ടോറിയയിലെ സ്ത്രീകൾക്ക് ഗർഭനിരോധന ഗുളികകൾ ലഭിക്കുന്നത് ഇനി മുതൽ കൂടുതൽ എളുപ്പവും ചിലവ് കുറഞ്ഞതുമാകും. ഈ വർഷം ജൂലൈ മുതൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ ഫാർമസികളിൽ നിന്ന് നേരിട്ട് ഗുളികകൾ വാങ്ങാമെന്ന് പ്രീമിയർ ജസീന്ത അലൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലുൾപ്പെടെയുള്ള 850 ‘കെമിസ്റ്റ് കെയർ നൗ’ ഫാർമസികളിലൂടെ 18 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
നിലവിൽ ഗർഭനിരോധന ഗുളികകൾ വാങ്ങുന്നതിന് മുന്നോടിയായി സ്ത്രീകൾ ജി.പി സന്ദർശിച്ച് കുറിപ്പടി വാങ്ങേണ്ടതുണ്ട്. ഇതിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നതും ജി.പി കൺസൾട്ടേഷനായി വൻതുക ചിലവാക്കേണ്ടി വരുന്നതും സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പുതിയ പരിഷ്കാരം വരുന്നതോടെ ഫാർമസികളിൽ സൗജന്യമായി ഫാർമസിസ്റ്റിന്റെ ഉപദേശം തേടാനും ഗുളികയുടെ വില മാത്രം നൽകി അത് വാങ്ങാനും സാധിക്കും. “ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമാക്കുന്നത് സ്ത്രീകൾക്ക് ഒരു ഭാരമാകരുത്,” എന്ന് പ്രീമിയർ ജസീന്ത അലൻ പ്രസ്താവനയിൽ പറഞ്ഞു.
ഈ സേവനം നൽകുന്ന ഫാർമസിസ്റ്റുകൾ പ്രത്യേക ബിരുദാനന്തര പരിശീലന മൊഡ്യൂൾ പൂർത്തിയാക്കേണ്ടതുണ്ട്. ഗുളികകൾ നൽകുന്നതിന് മുൻപ് അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും ദീർഘകാലം നിലനിൽക്കുന്ന മറ്റ് ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചും അവർ കൃത്യമായ കൺസൾട്ടേഷൻ നടത്തണം. സ്ത്രീകൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകാനും അവരുടെ സമയം ലാഭിക്കാനുമാണ് ഈ നീക്കമെന്ന് ആരോഗ്യ മന്ത്രി മേരി ആൻ തോമസ് വ്യക്തമാക്കി. 2023 മുതൽ നിലവിലുള്ള കുറിപ്പടികൾ പുതുക്കി നൽകുന്ന സേവനം ‘കെമിസ്റ്റ് കെയർ നൗ’ നൽകുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 17,000 സ്ത്രീകൾ ഈ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

