ഏഥൻസ്: പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് ഗ്രീക്ക് തീരസംരക്ഷണ സേനയുടെ കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. ചൊവ്വാഴ്ച രാത്രി വൈകി ഈസ്റ്റേൺ ഈജിയൻ കടലിലെ ചിയോസ് (Chios) ദ്വീപിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. 14 പേർ അപകടസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരിൽ 11 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
തുർക്കി തീരത്തുനിന്ന് അതിവേഗ ബോട്ടിൽ യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. തീരസംരക്ഷണ സേന നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ച് വെട്ടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴ് കുട്ടികളും രണ്ട് ഗർഭിണികളും ഉൾപ്പെടുന്നു. കാണാതായവർക്കായി ഹെലികോപ്റ്ററുകളും ഡൈവർമാരും ഉൾപ്പെടുന്ന വലിയൊരു സംഘം തിരച്ചിൽ തുടരുകയാണ്

