ബ്രസീല്‍ ഇത്രയധികം കൊതുകുകളെ വളര്‍ത്തുന്നത് എന്തിനാണ്?

ആഴ്ചയില്‍ ഉത്പാദിപ്പിക്കുന്നത് 190 ദശലക്ഷം കൊതുകുകളെ

ബ്രസീലിയ: കൊതുക് ശല്യം ഭൂരിഭാഗം നഗരങ്ങളും നേരിടുന്ന ഒരു പ്രശ്‌നമാണ്. കൊതുകുതിരി, കൊതുകിന തുരുത്താന്‍ വിവിധ മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കിലും പൂര്‍ണമായും ഇവയെ ഇല്ലാതാക്കാന്‍ സാധിക്കാറില്ല.കൊതുക് വഴി പകരുന്ന രോഗങ്ങളും നിരവധിയാണ്. അതിനാല്‍ കൊതുകിനെ ഇല്ലാതാക്കാനുള്ള വഴികള്‍ ലോകം തേടുമ്പോള്‍ അവയെ വളര്‍ത്തുന്ന ഒരു രാജ്യമുണ്ട്.ബ്രസീന്‍

ഓരോ ആഴ്ചയും 190 ദശലക്ഷം കൊതുകുകളെയാണ് ബ്രസീല്‍ ഉത്പാദിപ്പിക്കുന്നത്. ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തെ കാമ്പിനാസ് എന്ന നഗരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ കൊതുക് പ്രജനന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 1,300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ കെട്ടിടം വേള്‍ഡ് മോസ്‌കിറ്റോ പ്രോഗ്രാം (WMP) പദ്ധതി പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫാക്ടറിക്ക് എല്ലാ ആഴ്ചയും 190 ദശലക്ഷം ഈഡിസ് ഈജിപ്തി കൊതുകുകളെ ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ മറ്റ് രാഷ്ട്രങ്ങള്‍ കൊതുകുകളെക്കുറിച്ച് ആശങ്കാകുലരായിരിക്കുമ്പോള്‍ ബ്രസീല്‍ എന്തുകൊണ്ടാണ് അവയെ വളര്‍ത്താന്‍ ഒരു ഫാക്ടറി തന്നെ സ്ഥാപിച്ചിരിക്കുന്നത് എന്നതാണ് ചോദ്യം.

2024ല്‍ രാജ്യത്താകമാനമുണ്ടായ ഡെങ്കിപ്പനി വ്യാപനമാണ് ഇതിന് കാരണം. ആ വര്‍ഷം ലോകത്തിലെ മൊത്തം ഡെങ്കിപ്പനി അണുബാധകളുടെ 80 ശതമാനത്തിലധികവും ബ്രസീലിലാണ് രേഖപ്പെടുത്തിയത്.

2024ല്‍ ഉണ്ടായ ഡെങ്കിപ്പനി വ്യാപനത്തെ തുടര്‍ന്ന് , നിരവധി പേര്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ബ്രസീല്‍ അസാധാരണവും എന്നാല്‍ ഫലപ്രദവുമായ ഒരു രീതി ഉപയോഗിക്കാന്‍ തുടങ്ങി.ഫാക്ടറി വോള്‍ബാച്ചിയ എന്നറിയപ്പെടുന്ന ഈ മാര്‍ഗത്തിലൂടെ കൊതുകുകളുടെ ജീവശാസ്ത്രം മാറ്റുകയാണ് ചെയ്യുന്നത്. ഡെങ്കിപ്പനിയെ ചെറുക്കാന്‍ ഗവേഷകര്‍ ഉപയോഗിക്കുന്ന ഒരു രീതിയാണിത്.ഡെങ്കിപ്പനി പടരുന്നത് പൂര്‍ണമായും തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഡെങ്കിപ്പനി, സിക്ക, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ കൊതുകുകള്‍ പരത്തുന്നത് വോള്‍ബാച്ചിയ ബാക്ടീരിയ തടയുന്നു. അതിനാല്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ വോള്‍ബാച്ചിയ ബാധിച്ച ലബോറട്ടറിയില്‍ വളര്‍ത്തുന്ന കൊതുകുകളെ പ്രാദേശിക കൊതുകുകളുടെ കൂട്ടത്തിലേക്ക് പ്രജനനം നടത്താനും വൈറസ് പകരുന്നത് തടയുന്ന ബാക്ടീരിയകള്‍ പകരാനും തുറന്നുവിടുന്നു. വോള്‍ബാച്ചിയ വാഹകരായ ഈ കൊതുകുകള്‍ മനുഷ്യരെ കടിക്കുമ്പോള്‍ അവയ്ക്ക് ഡെങ്കി വൈറസ് പരത്താന്‍ കഴിയില്ല. കാലക്രമേണ, ഈ കൊതുകുകള്‍ സ്വാഭാവിക കൊതുകുകളുടെ എണ്ണവുമായി കൂടിച്ചേരുകയും, യഥാര്‍ത്ഥത്തില്‍ ഡെങ്കി പരത്താന്‍ കഴിയുന്ന കൊതുകുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു. 2014 മുതല്‍ എട്ട് ബ്രസീലിയന്‍ നഗരങ്ങളിലായി 5 ദശലക്ഷത്തിലധികം ആളുകളെ ഈ രീതി ഇതിനകം സംരക്ഷിച്ചുവെന്ന് ബ്രസീല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഫാക്ടറിക്കുള്ളില്‍, കൊതുകിന്റെ ലാര്‍വകളെ നിയന്ത്രിത താപനില സാഹചര്യങ്ങളില്‍ വളര്‍ത്തുന്നു. ആണ്‍ കൊതുകുകള്‍ക്ക് പഞ്ചസാര ലായനി നല്‍കുന്നു. അതേസമയം പെണ്‍ കൊതുകുകള്‍ക്ക് മനുഷ്യന്റെ ചര്‍മ്മം പോലെ തോന്നിക്കുന്ന ബാഗുകളിലൂടെ മൃഗങ്ങളുടെ രക്തം നല്‍കുന്നു. കൊതുകുകള്‍ ഏകദേശം നാല് ആഴ്ച ഈ കൂടുകളില്‍ തങ്ങിനില്‍ക്കും.അതിനുശേഷം,അവയുടെ മുട്ടകള്‍ ശേഖരിച്ച് പുറത്തേക്ക് തുറന്നുവിടാന്‍ സജ്ജമാക്കുന്നു.ഇന്തോനേഷ്യ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ വോള്‍ബാച്ചിയ രീതി ഇതിനകം വിജയകരമായിരുന്നു, അവിടെ ഡെങ്കിപ്പനി കേസുകള്‍ ഏകദേശം 70 ശതമാനം കുറയ്ക്കാന്‍ ഇത് സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *