ലണ്ടൻ: ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ഇറാനിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടൻ താൽക്കാലികമായി പിൻവലിച്ചു. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ ഈ നിർണ്ണായക നീക്കം.
ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് കോൺഗ്രസിലെ തന്റെ വാർഷിക പ്രസംഗത്തിൽ ആവർത്തിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിച്ചത്.ബ്രിട്ടന് പിന്നാലെ ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം ഇറാൻ വിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പല രാജ്യങ്ങളും ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. യുഎസ്-ഇറാൻ തർക്കം മുറുകുന്നത് ആഗോള വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വിലയും സ്വർണ്ണവിലയും കുതിച്ചുയരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

