പച്ചക്കള്ളങ്ങളുടെ ബജറ്റ്; പിണറായി സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

പത്തു വർഷക്കാലം നുണകൾ പറഞ്ഞ് ഭരണം നടത്തിയ പിണറായി സർക്കാർ തങ്ങളുടെ അവസാന ബജറ്റിലൂടെ ജനങ്ങളെ വീണ്ടും കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തകർന്നടിഞ്ഞ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ യാതൊരു നിർദ്ദേശവുമില്ലാത്ത ബജറ്റ്, ശൂന്യമായ ഖജനാവ് വെച്ചുള്ള വെറും അവകാശവാദം മാത്രമാണ്. കഴിഞ്ഞ പത്തു വർഷം കേന്ദ്ര പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്താതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ച ഇടതു സർക്കാർ, ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രത്തിന്റെ നേട്ടങ്ങൾ സ്വന്തം പേരിലാക്കി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബജറ്റിലെ ജൽ ജീവൻ മിഷൻ കണക്കുകൾ പൂർണ്ണമായും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഗ്രാമീണ കവറേജ് 80 ശതമാനമായിരിക്കെ കേരളത്തിൽ ഇത് വെറും 5.54 ശതമാനം മാത്രമാണ്. ഇന്നും 32 ലക്ഷത്തോളം വീടുകളിൽ പൈപ്പ് വെള്ളം എത്തിക്കാൻ കഴിയാത്ത സർക്കാർ വലിയ കണക്കുകൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ്. 2021-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന 250 രൂപയ്ക്ക് പകരം റബ്ബർ വില 200 രൂപയായി നിശ്ചയിച്ചത് കർഷകരോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യ പദ്ധതിയുടെ വിജയത്തെക്കുറിച്ചുള്ള ധനമന്ത്രിയുടെ അവകാശവാദത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു. 1,200 കോടിയിലധികം രൂപയുടെ കടബാധ്യതയുള്ള ഈ പദ്ധതിയിൽ മരുന്ന് വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക മാത്രം 200 കോടിയിലധികമാണ്. ഇത് ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥയ്ക്ക് കാരണമായിരിക്കുകയാണ്. കേന്ദ്ര പദ്ധതികളെ സ്വന്തം പേരിലാക്കി അവതരിപ്പിക്കുന്നതല്ലാതെ കേരളത്തിലെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിന് സാധിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *