സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിലുള്ള ബുളളിയിങ് തടയുന്നതിനായി സർക്കാർ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നു. കുട്ടികളെ ശിക്ഷിക്കുന്നതിനേക്കാൾ അവർക്ക് ആവശ്യമായ കൗൺസിലിംഗും മാനസിക പിന്തുണയും നൽകി സ്വഭാവമാറ്റം കൊണ്ടുവരുന്ന രീതിയിലേക്കാണ് പുതിയ നയം വിരൽ ചൂണ്ടുന്നത്. പരാതി ലഭിച്ചാൽ രണ്ടു പ്രവൃത്തിദിവസത്തിനുള്ളിൽ സ്കൂളുകൾ നടപടി സ്വീകരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ.
പരാതികൾ കൃത്യമായി തരംതിരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ഉടനടി ഇടപെടാനും സ്കൂളുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ബുളളിയിങ്ങിന് ഇരയാകുന്നവർക്കും അത് ചെയ്യുന്നവർക്കും ഒരുപോലെ കൗൺസിലിംഗും ബോധവൽക്കരണവും നൽകുന്നതിലൂടെ പ്രശ്നത്തിന്റെ വേരുകൾ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. കൃത്യമായ ആന്റി-ബുളളിയിങ് പദ്ധതികളില്ലാത്ത സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകുന്ന കാര്യത്തിലും നിയന്ത്രണമുണ്ടാകും. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ 2026-ഓടെ എല്ലാ സ്കൂളുകളിലും ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

