മധ്യപ്രദേശിൽ ഭക്ഷണപ്രേമികളെ ഞെട്ടിച്ചുകൊണ്ട് സിമന്റ് പുരട്ടിയ ജീരകവിത്തുകള്‍ വിറ്റ് വ്യവസായികള്‍. സാധാരണ പെരുംജീരക വിത്തുകളിൽ സിമന്റും അപകടകരമായ കെമിക്കലുകളും നിറവും ചേർത്ത് വ്യാജ ജീരകമാക്കി വിപണിയിലിറക്കിയ മൂന്ന് വ്യവസായികൾക്കെതിരെ പോലീസ് കേസെടുത്തു. പ്രമുഖ ബ്രാൻഡായ ‘ശിവ്പുജാരി’യുടെ പേര് ദുരുപയോഗം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്.
ട്രാൻസ്പോർട്ട് കമ്പനിയിൽ നിന്ന് 3.25 ലക്ഷം രൂപ വിലമതിക്കുന്ന 46 ചാക്ക് വ്യാജ ജീരകം പിടികൂടിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. യഥാർത്ഥ ജീരകം പോലെ തോന്നിപ്പിക്കാൻ പെരുംജീരക വിത്തുകളിൽ സിമന്റ് പുരട്ടുകയും കൃത്രിമ സുഗന്ധം ചേർക്കുകയുമാണ് പ്രതികൾ ചെയ്തിരുന്നത്. കൂടാതെ, പഴകിയതും ചീഞ്ഞതുമായ ജീരകങ്ങൾ കെമിക്കൽ ഉപയോഗിച്ച് പുത്തൻ ജീരകമായി മാറ്റുന്ന വിദ്യയും ഇവർ പ്രയോഗിച്ചിരുന്നു. ഹിതേഷ് സിങ്കാൽ, മനോജ്, ടിറ്റു അഗർവാൾ എന്നിവരാണ് കേസിലെ പ്രതികൾ.

