ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ 2018-ലെ ഉത്തരവിനെ കേന്ദ്രസർക്കാർ എതിർത്തു. മതപരമായ ആചാരങ്ങൾ അനിവാര്യമാണോ എന്ന് തീരുമാനിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും, ഇത്തരം കാര്യങ്ങളിൽ മതപണ്ഡിതന്മാരുടെ അഭിപ്രായമാണ് തേടേണ്ടതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.ശബരിമല വിധി പുനഃപരിശോധിക്കണമെന്നും അത് റദ്ദാക്കണമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. വിവിധ മതസ്ഥലങ്ങളിലെ സ്ത്രീവിവേചനവും മതസ്വാതന്ത്ര്യത്തിന്റെ പരിധിയും പരിശോധിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് കേന്ദ്രം ഈ നിലപാട് അറിയിച്ചത്.
മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടൽ പരിമിതപ്പെടുത്തണമെന്നും ആചാരങ്ങളുടെ സാധുത പരിശോധിക്കാൻ മതവിദഗ്ധരുടെ സഹായം തേടണമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. പുനഃപരിശോധനാ ഹർജികളിൽ ഭരണഘടനാ ബെഞ്ചിന് മുന്നിൽ വാദം തുടരുകയാണ്.

