ബ്രസീലിയ: കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ (കോപ് 30) വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെക്കാള്‍ കുടുതല്‍ പ്രതിനിധികളെത്തിയത് എണ്ണക്കമ്പനികളില്‍ നിന്ന്. ഇവരെല്ലാം അന്താരാഷ്ട്ര എണ്ണ ലോബിയുടെ പ്രതിനിധികളായിരുന്നു എന്ന വിവരം പുറത്തു വരുന്നു. വിവിധ രാജ്യങ്ങളെ സ്വാധീനിച്ചാണ് അതതു രാജ്യങ്ങളുടെ പ്രതിനിധികളായി ഇവര്‍ എത്തിയത്.
ലോകത്ത് കാലാവസ്ഥാ വ്യതിയാനം കൊണ്ട് ദുരിതം അനുഭവിക്കുന്ന പ്രമുഖ രാജ്യങ്ങള്‍ അതിന്റെ പ്രത്യാഘാതം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം ജനജീവിതത്തെയും കൃഷിയെയും ബാധിക്കാതെയും നോക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണ് സ്വീകാര്യം എന്നു നിശ്ചയിക്കാനും വേണ്ടിയായിരുന്നു കോപ് 30 വിളിച്ചു ചേര്‍ത്തത്. എന്നാല്‍ കാലാവസ്ഥാ ദുരന്തം നേരിടുന്ന രാജ്യങ്ങളുടെ പ്രതിനിധികളെക്കാള്‍ അവിടെയെത്തിയത് കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങളുടെ നിര്‍മാതാക്കളുടെ പ്രതിനിധികളായിരുന്നു.
എല്ലാ എണ്ണ ഉല്പാദക കമ്പനികളെയും അവരുടെ ഒരേ താല്പര്യങ്ങളുടെ പേരില്‍ ഒരൊറ്റ രാജ്യം എന്ന നിലയില്‍ കണക്കാക്കിയാല്‍ ആതിഥേയരായ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രതിനിധികള്‍ ഇവരുടേതായിരുന്നു. അതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ദുരിതം അനുഭവിക്കുന്ന പല രാജ്യങ്ങളുടെയും പ്രശ്നങ്ങളെക്കാള്‍ ചര്‍ച്ചകളുടെ ഗതി നിശ്ചയിക്കാന്‍ വരെ കഴിഞ്ഞത് ഇവര്‍ക്കായിരുന്നു. ഫ്രാന്‍സ് ഇത്തരത്തിലുള്ള 22 പ്രമുഖ കമ്പനിക്കാരെയാണ് കൊണ്ടുവന്നത്. ജപ്പാനില്‍ നിന്ന് 33 പേര് കമ്പനി പ്രതിനിധികളായി പങ്കെടുത്തു. നോര്‍വേയില്‍ നിന്നെത്തിയ കമ്പനി പ്രതിനിധികളുടെ എണ്ണം പതിനേഴ്.

