ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിൽ പാചകവാതക വിതരണം തടസ്സപ്പെട്ടതോടെ നഗരജീവിതം കടുത്ത പ്രതിസന്ധിയിലേക്ക്. എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ നഗരത്തിലെ നിരവധി ഹോട്ടലുകൾ താൽക്കാലികമായി അടച്ചുപൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾ കിട്ടാനില്ലാത്തതാണ് ഹോട്ടൽ ഉടമകളെ വലയ്ക്കുന്നത്. ഇതോടെ നഗരത്തിലെ ഭക്ഷണശാലകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായിരിക്കുകയാണ്.
ഹോട്ടലുകൾക്ക് പുറമെ നഗരത്തിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസകേന്ദ്രങ്ങളിലും സ്ഥിതി സമാനമാണ്. പാചകം തടസ്സപ്പെട്ടതോടെ പിജികളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും പുറത്തുനിന്നുള്ള ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഹോട്ടലുകളും അടഞ്ഞു തുടങ്ങിയതോടെ ഭക്ഷണത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ഇവർ. വിതരണ ശൃംഖലയിലുണ്ടായ സാങ്കേതിക തടസ്സങ്ങളാണ് ക്ഷാമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വരും ദിവസങ്ങളിലും ഈ സ്ഥിതി തുടർന്നാൽ നഗരത്തിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാകും. പ്രശ്നം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

