ന്യൂകാസിൽ: ന്യൂ സൗത്ത് വെയിൽസിലെ ന്യൂകാസിലിലുള്ള ബണ്ണിംഗ്സ് വെയർഹൗസിന് പിന്നിലെ ജലാശയത്തിൽ ചീങ്കണ്ണിയെ കണ്ടെത്തി. സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും ആയിരത്തിലധികം കിലോമീറ്റർ അകലെ ഇത്രയും വലിയൊരു ഉരഗത്തെ കണ്ടെത്തിയത് പ്രദേശവാസികളെയും അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ വാൾസെൻഡിലെ ബണ്ണിംഗ്സിന് പിന്നിലുള്ള കുളത്തിലാണ് ഒരു ചെറിയ ചീങ്കണ്ണി നീന്തിനടക്കുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസ്, ചീങ്കണ്ണി കരയിലേക്ക് കയറി ജനങ്ങൾക്കിടയിലേക്ക് എത്താതിരിക്കാൻ കുളത്തിന് ചുറ്റും സുരക്ഷാ വലയം തീർത്തു. കാണികൾ തടിച്ചുകൂടിയതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വിദഗ്ധരുടെ സഹായം തേടുകയായിരുന്നു.
ഈ ചീങ്കണ്ണി എത്ര കാലമായി ഈ കുളത്തിൽ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരമില്ലെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയോടെ വന്യജീവി വിദഗ്ധരും അപകടകാരികളായ മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ്റുകളും ചേർന്ന് ചീങ്കണ്ണിയെ സുരക്ഷിതമായി പിടികൂടി.
ക്വീൻസ്ലാൻഡ് പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മാത്രം സാധാരണയായി കാണപ്പെടുന്ന ചീങ്കണ്ണി എങ്ങനെ ന്യൂകാസിലിലെത്തി എന്നത് അന്വേഷണ വിഷയമാണ്. ആരെങ്കിലും നിയമവിരുദ്ധമായി വളർത്തുമൃഗമായി കൊണ്ടുവന്നതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ന്യൂകാസിലിൽ പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും ചീങ്കണ്ണികൾ വഴിമാറി വരാൻ കാരണമാകാറുണ്ടെന്ന് ക്വീൻസ്ലാൻഡ് സർക്കാരിന്റെ വക്താക്കൾ സൂചിപ്പിച്ചു. ചീങ്കണ്ണികൾ വെള്ളത്തിലൂടെ നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ളവയാണെങ്കിലും ഇത്രയും ദൂരത്തേക്ക് അവ എത്തുന്നത് അപൂർവ്വമാണ്.

