ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി മാറിയതെങ്ങനെയെന്ന് തെളിവുകള്‍ സഹിതം അക്കമിട്ടു പറഞ്ഞ് ധ്രുവ് റാഠിയുടെ പുതിയ വീഡിയോ. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം നൂറു ശതമാനം സത്യമായിരുന്നെന്നു കണക്കുകള്‍ നിരത്തി സ്ഥാപിക്കുകയാണ് റാഠി പുതിയ വീഡിയോയില്‍ ചെയ്യുന്നത്. താന്‍ നിരത്തുന്ന തെളിവുകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ റാഠി തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സര്‍ക്കാരിനെയും വെല്ലുവിളിക്കുന്നുമുണ്ട്.
ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ആറു ദിവസം മുമ്പും രണ്ടാം ഘട്ടത്തിന് നാലു ദിവസം മുമ്പും സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടില്‍ പതിനായിരം രൂപയാണ് നിക്ഷേപിച്ചത്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കൈക്കൂലിയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ വ്യാപകമായി ബീഹാറില്‍ വോട്ട് ചെയ്തു. ഹരിയാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വ്യജ വോട്ടര്‍മാരെ കൊണ്ടുവന്നത്. ഇവര്‍ക്കായി ഹരിയാനയില്‍ നിന്ന് സ്‌പെഷല്‍ ട്രെയിനുകള്‍ പോലും ഓടിച്ചു. തെളിവായി മാറേണ്ട സിസിടിവി ദൃശ്യങ്ങള്‍ മറ്റാര്‍ക്കും ലഭ്യമാക്കില്ലെന്നു തീരുമാനമെടുത്തു.അരക്കോടിയോളം വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്നു വെട്ടിമാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തികച്ചും പക്ഷപാതപരമായാണ് പ്രവര്‍ത്തിച്ചത് എന്നൊക്കെയുള്ള ആരോപണങ്ങളാണ് റാഠി തന്റെ പുതിയ വീഡിയോയില്‍ ഉന്നയിക്കുന്നത്.

