റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക ‘ഇ-3 സെൻട്രി’ (E-3 Sentry) വിമാനത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന ‘എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം’ (AWACS) സാങ്കേതികവിദ്യയുള്ള ഈ വിമാനം തകർന്നത് മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.സൗദിയിലെ സൈനിക താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിലാണ് വിമാനം തകർന്നത്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.അമേരിക്കൻ വ്യോമസേനയുടെ ‘പറക്കുന്ന റഡാർ’ എന്നാണ് ഇ-3 സെൻട്രി അറിയപ്പെടുന്നത്. വിമാനത്തിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള കൂറ്റൻ റഡാർ ഉപയോഗിച്ച് 400 കിലോമീറ്ററിലധികം ദൂരെയുള്ള ശത്രു വിമാനങ്ങളെയും മിസൈലുകളെയും ഒരേസമയം നിരീക്ഷിക്കാൻ ഇതിന് സാധിക്കും. യുദ്ധഭൂമിയിൽ സ്വന്തം സൈന്യത്തിന് നിർദ്ദേശങ്ങൾ നൽകുന്ന ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായാണ് ഇത് പ്രവർത്തിക്കുന്നത്.ആക്രമണത്തിൽ 10 യുഎസ് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ആക്രമണത്തെത്തുടർന്ന് സൗദിയിലെ സൈനിക താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാനും കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനും അമേരിക്ക തീരുമാനിച്ചു. വരും ദിവസങ്ങളിൽ ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സൗദിയിൽ യുഎസ് വിമാനത്തിന് നേരെ ഡ്രോൺ ആക്രമണം; അത്യാധുനിക ‘ഇ-3 സെൻട്രി’ തകർന്നു

