ആശുപത്രികള്‍ സ്തംഭനത്തിലേക്ക്; വയോജന പരിചരണം പ്രതിസന്ധിയില്‍ അല്‍ബാനീസ് സര്‍ക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം

കാന്‍ബറ: ഓസ്ട്രേലിയയിലെ വയോജന പരിചരണ (Aged Care) മേഖലയിലുണ്ടായ വന്‍ തകര്‍ച്ച രാജ്യത്തെ പൊതു ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഹോം കെയര്‍ സേവനങ്ങള്‍ക്കായി വയോജനങ്ങള്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ആശുപത്രികളില്‍ ‘ബെഡ് ബ്ലോക്കിന്’ (Bed Block) കാരണമാകുന്നതായും ഇത് രോഗികളുടെ സുരക്ഷയെ ബാധിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.

പ്രൊഡക്ടിവിറ്റി കമ്മീഷന്‍ പുറത്തുവിട്ട ‘2026 റിപ്പോര്‍ട്ട് ഓണ്‍ ഗവണ്‍മെന്റ് സര്‍വീസസ്’ പ്രകാരം,വയോജനങ്ങള്‍ക്ക് ഹോം കെയര്‍ പാക്കേജുകള്‍ ലഭിക്കുന്നതിനുള്ള ശരാശരി കാത്തിരിപ്പ് സമയം കഴിഞ്ഞ വര്‍ഷത്തെ 118 ദിവസത്തില്‍ നിന്ന് 245 ദിവസമായി കുതിച്ചുയര്‍ന്നു.അതായത്, സഹായം ആവശ്യമുള്ള ഒരു വയോജനം എട്ട് മാസത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യാന്‍ പാകമായ ആയിരക്കണക്കിന് വയോജനങ്ങള്‍ Aged Care കേന്ദ്രങ്ങളില്‍ ഇടമില്ലാത്തതിനാല്‍ ആശുപത്രികളില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാകുന്നു. ഓസ്ട്രേലിയയിലുടനീളം ഏകദേശം 3,000-ത്തിലധികം വയോജനങ്ങള്‍ ഇത്തരത്തില്‍ ആശുപത്രി കിടക്കകളില്‍ കുടുങ്ങിക്കിടക്കുന്നതായി ഷാഡോ ഹെല്‍ത്ത് മിനിസ്റ്റര്‍ സെനറ്റര്‍ ആന്‍ റസ്റ്റണ്‍ ചൂണ്ടിക്കാട്ടി.

ആശുപത്രി കിടക്കകള്‍ ഒഴിയാത്തത് മൂലം അത്യാഹിത വിഭാഗങ്ങളില്‍ (Emergency) എത്തുന്ന രോഗികള്‍ക്ക് ബെഡ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം നാല് വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ 6 മണിക്കൂര്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.നാഷണല്‍ ക്യാബിനറ്റ് യോഗം സിഡ്നിയില്‍ ചേരുന്നതിനിടെ സെനറ്റര്‍ ആന്‍ റസ്റ്റണ്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു.

‘അല്‍ബാനീസ് സര്‍ക്കാരിന്റെ പരാജയം നമ്മുടെ ആശുപത്രികളെ ശ്വാസം മുട്ടിക്കുകയാണ്.ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം സംസ്ഥാനങ്ങളെ കുറ്റപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്,’ സെനറ്റര്‍ പറഞ്ഞു.പുതിയതായി അവതരിപ്പിച്ച ‘ഇന്ററിം പാക്കേജുകള്‍’ വഴി വയോജനങ്ങള്‍ക്കുള്ള ഫണ്ടിന്റെ 60% മാത്രമേ നല്‍കുന്നുള്ളൂ എന്നും അവര്‍ കുറ്റപ്പെടുത്തി.Aged Care രംഗത്തെ അൽബാനീസ് സർക്കാരിന്റെ വീഴ്ചകൾ പരിഹരിക്കാനും ആശുപത്രികൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാനും പ്രധാനമന്ത്രി തയ്യാറാകണമെന്നും ആൻ റസ്റ്റൺ ആവശ്യപ്പെട്ടു.

വിമര്‍ശനങ്ങള്‍ക്കിടയിലും, ആശുപത്രികളുടെ നവീകരണത്തിനായി 25 ബില്യണ്‍ ഡോളറിന്റെ പുതിയ അഞ്ചു വര്‍ഷ കരാറില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി ഇന്ന് ഒപ്പുവെച്ചു. വയോജനങ്ങളെ ആശുപത്രികളില്‍ നിന്ന് വേഗത്തില്‍ മാറ്റുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് 2 ബില്യണ്‍ ഡോളര്‍ അധികമായി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *