ഒരു വശത്ത് സമാധാന ചര്‍ച്ചകള്‍, മറുവശത്ത് റഷ്യയുടെ കനത്ത ബോംബ് വര്‍ഷം, യുക്രേയ്‌ന് നാശനഷ്ടം വളരെ കൂടുതല്‍

കീവ്: അമേരിക്കയുടെയും റഷ്യയുടെയും സംയുക്ത തീരുമാനത്തിലുള്ള സമാധാന പദ്ധതിയെക്കുറിച്ച് ജനീവയില്‍ യുഎസ്-യുക്രേയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ യുക്രേയന്‍ തലസ്ഥാനമായ കീവില്‍ ബോംബ് വര്‍ഷവുമായി റഷ്യ. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റഷ്യന്‍ ബോംബര്‍ വിമാനങ്ങളും ഡ്രോണകളും കീവിനെ കുരുതിക്കളമാക്കിയത്. വളരെ കൃത്യമായി ജനവാസമുള്ള വലിയ കെട്ടിടങ്ങളെയും അടിസ്ഥാന ഊര്‍ജ സൗകര്യങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം മുഴുവന്‍ നടന്നത്. മധ്യ പെച്ചേഴ്‌സ്‌ക് ജില്ലയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ്, ഡിനി പ്രോവ്‌സ്‌കിയിലെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് എന്നിവ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു.

സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രത്തില്‍ ഒമ്പതു നിലയിലുള്ളൊരു കെട്ടിടത്തില്‍ തീപിടിക്കുന്നതു വളരെ കൃത്യമാണ്. യുക്രേയ്‌ന്റെ ശേഷിക്കുന്ന ഊര്‍ജ നിര്‍മാണ പദ്ധതികളിലും റഷ്യന്‍ ആക്രമണം ശക്തമായിരുന്നു. പണ്ടെ പല ഊര്‍ജനിലയങ്ങളും റഷ്യ തകര്‍ത്തിരുന്നതാണ്. അധിനിവേശ ക്രിമിയ ഉള്‍പ്പെടെ നിരവധി റഷ്യന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഒറ്റ രാത്രികൊണ്ട് 249 യുക്രേയ്‌നിയന്‍ ഡ്രോണുകള്‍ റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനവും ഊര്‍ജനിലയങ്ങളും തകര്‍ത്തിരുന്നു. അതിനു പ്രതികാരമെന്ന നിലയിലായിരുന്നു റഷ്യയുടെ ആക്രമമെന്നു പറയുന്നു. ബോംബ് വര്‍ഷത്തിനിറങ്ങിയ ഡ്രോണുകളില്‍ ഭൂരിഭാഗവും റഷ്യയുടെ തിരിച്ചുള്ള ആക്രമണത്തില്‍ തകര്‍ന്നിരുന്നുവെങ്കിലും ഇവ റഷ്യയ്ക്കുണ്ടാക്കിയ നാശനഷ്ടം വളരെയധികമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *