ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ (പട്ക) ധരിക്കാൻ രാഹുൽ കൂട്ടാക്കിയില്ലെന്ന് ബിജെപി ആരോപിച്ചു. ഇത് നിന്ദ്യവും തികഞ്ഞ വിവേചനവുമാണെന്ന് ബിജെപി ആരോപിച്ചു. പ്രസിഡന്റ് ദ്രൗപദി മുർമു രണ്ടുതവണ ഓർമിപ്പിച്ചിട്ടും രാഹുൽ പട്ക ധരിച്ചില്ലെന്നാണ് ബിജെപിയുടെ ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി (ഐടി) വിഭാഗം മേധാവി അമിത് മാളവ്യ എക്‌സിൽ ചൂണ്ടിക്കാട്ടിയത്.
പ്രധാനമന്ത്രി, യൂറോപ്യൻ യൂണിയൻ നേതാക്കൾ, വിദേശ പ്രതിനിധികൾ ഉൾപ്പെടെ ഡ്രസ്‌കോഡ് പാലിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ വിട്ടുനിൽക്കലെന്ന് മാളവ്യ ട്വീറ്റ് ചെയ്തു. പട്ക ധരിക്കാത്ത രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മാളവ്യയുടെ വിമർശനം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുലിനെതിരേ രൂക്ഷമായി പ്രതികരിച്ചു. വടക്കുകിഴക്കൻ പ്രദേശത്തോടുള്ള തുടർച്ചയായ വിവേചനം കാരണം സമീപവർഷങ്ങളിൽ കോൺഗ്രസിന് ഈ മേഖലയിൽ കാര്യമായ സ്വാധീന നഷ്ടമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി മുതൽ വിദേശ പ്രതിനിധികൾ വരെ എല്ലാവരും പട്ക ധരിച്ചപ്പോൾ രാഹുൽ മാത്രം വിട്ടുനിന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പട്ക ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിച്ചത്. ഇത് വ്യക്തമാക്കുന്ന ചിത്രം പാർട്ടി സാമൂഹിക മാധ്യമ പോസ്റ്റിൽ പങ്കുവെച്ചു. ഹിമന്ത ബിശ്വ ശർമ രാജ്‌നാഥ് സിങ്ങിനോടും ക്ഷമാപണം ആവശ്യപ്പെടുമോ എന്നും കോൺഗ്രസ് ചോദിച്ചു.

