ഓസ്‌ലോ: നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിലുള്ള അമേരിക്കൻ എംബസിക്ക് സമീപം ശക്തമായ സ്ഫോടനം നടന്നതായി റിപ്പോർട്ട്. എംബസി മന്ദിരത്തിന് തൊട്ടടുത്തുള്ള മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തെത്തുടർന്ന് നയതന്ത്ര കാര്യാലയവും പരിസരപ്രദേശങ്ങളും കനത്ത പോലീസ് കാവലിലാണ്.
അതീവ സുരക്ഷാ മേഖലയായ യുഎസ് എംബസിക്ക് സമീപത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ചില്ലുകൾ തകരുകയും ജനങ്ങൾ പരിഭ്രാന്തരാകുകയും ചെയ്തു.സ്ഫോടനത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ ജീവഹാനി സംഭവിച്ചതായോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. എംബസി ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്ഫോടനം നടന്നയുടൻ നോർവീജിയൻ പോലീസ് പ്രദേശം സീൽ ചെയ്യുകയും ഗതാഗതം തടയുകയും ചെയ്തു. ബോംബ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്നും അധികൃതർ പരിശോധിച്ചു വരികയാണ്.

