വിക്ടോറിയയിലെ മിന്നല്‍ പ്രളയം, മുന്നറിയിപ്പ് നല്കുന്നതില്‍ കാലതാമസം വരുത്തിയെന്ന് ആക്ഷേപം; വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി

വിക്ടോറിയയിലെ ഗ്രേറ്റ് ഓഷ്യന്‍ റോഡ് മേഖലയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ കാറുകളും കാരവനുകളും കടലിലേക്ക് ഒലിച്ചു പോയ സംഭവം, മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാലതാമസം വന്നുവെന്ന ആരോപണത്തിനെതിരെ അധികൃതര്‍ വിശദീകരണം നല്‍കി.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Bureau of Meteorology) വ്യാഴാഴ്ച ഉച്ചയ്ക്ക് 11:57-ന് തന്നെ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി എമര്‍ജന്‍സി മാനേജ്മെന്റ് കമ്മീഷണര്‍ ടിം വീബുഷ് (Tim Wiebusch) പറഞ്ഞു.12:40-ഓടെ ഈ മുന്നറിയിപ്പ് ‘ജീവന്‍ അപകടപ്പെടുത്തുന്ന മിന്നല്‍ പ്രളയം’ എന്ന നിലയിലേക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രളയം വളരെ വേഗത്തിലാണ് (Dynamic situation) ഉണ്ടായതെന്നും, 10,000-ത്തിലധികം ആളുകള്‍ക്ക് ഫോണ്‍ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോണിലെ മൗണ്ട് കൗളിയില്‍ വെറും 6 മണിക്കൂറിനുള്ളില്‍ 186 മില്ലിമീറ്ററിലധികം മഴ പെയ്തു. ഇത് 1884-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.ഇത്തരം ‘റെയിന്‍ ബോംബുകള്‍’ പ്രവചിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണെന്നാണ് അധികൃതരുടെ വാദം.

വിക്ടോറിയയിലെ മെല്‍ബണിന് തെക്കുപടിഞ്ഞാറുള്ള ഗ്രേറ്റ് ഓഷ്യന്‍ റോഡ് ( മേഖലയിലുണ്ടായ അപ്രതീക്ഷിത മിന്നല്‍ പ്രളയം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.ജനുവരി 15 ന് ഉച്ചയോടെയാണ് അതിശക്തമായ മഴ തുടങ്ങിയത്. ലോണ്‍ (Lorne) മേഖലയില്‍ മാത്രം വെറും 6-7 മണിക്കൂറിനുള്ളില്‍ 180 മില്ലിമീറ്ററിലധികം മഴ പെയ്തു. ഇത് ഈ മേഖലയിലെ റെക്കോര്‍ഡ് മഴയാണ്.

വൈ റിവര്‍ (Wye River), കംബര്‍ലാന്‍ഡ് റിവര്‍ എന്നിവിടങ്ങളില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന 20-ഓളം കാറുകളും നിരവധി വിനോദസഞ്ചാരികളുടെ ടെന്റുകളും കടലിലേക്ക് ഒഴുകിപ്പോയി.

ക്യാമ്പ് ഗ്രൗണ്ടുകളില്‍ കുടുങ്ങിയ 300-ഓളം വിനോദസഞ്ചാരികളെ അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.പ്രളയബാധിതര്‍ക്കായി ഓസ്ട്രേലിയന്‍ സര്‍ക്കാരും വിക്ടോറിയന്‍ സര്‍ക്കാരും ചേര്‍ന്ന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ലോണിലും അപ്പോളോ ബേയിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ച ഗ്രേറ്റ് ഓഷ്യന്‍ റോഡിലെ ചില ഭാഗങ്ങള്‍ ശനിയാഴ്ച ഉച്ചയോടെ ഭാഗികമായി തുറന്നു കൊടുത്തു.എങ്കിലും പാലങ്ങള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.വിക്ടോറിയയുടെ ചില ഭാഗങ്ങളില്‍ കാട്ടുതീ തുടരുമ്പോഴാണ് മറ്റൊരു വശത്ത് മിന്നല്‍ പ്രളയം ഉണ്ടായത് എന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *