നിറമുള്ള ഓർമ്മകൾ പൂക്കുന്ന ചെടിയായിരുന്നു എൻ മനവുമൊരിക്കൽ . കാലം കറുത്തപ്പോൾ വാടി കരിയുന്ന സ്വപ്നങ്ങളേയും പേറിയുള്ള ജീവിത യാത്രയിലകപ്പെട്ടു ഞാനെന്ന ചെടി.
എഴുതി തീരാത്ത വരികളുടെ മിഴികളിൽ തെളിയുന്ന പുഞ്ചിരിയും തേടിയുള്ള ജീവിത യാത്ര.
എഴുതാൻ മറന്ന നിമിഷങ്ങളിലെ മൗനം ഒരു കാമുക ഹൃദയമായി ഓർമ്മകളിൽ തേങ്ങുകയായിരുന്നു .
എഴുതാൻ വൈകിയ വരികൾ പ്രണയ നൈരാശ്യത്തിന്റെ ചില്ലകളിൽ കൂട് ഒരുക്കി കാത്തു നിൽക്കുകയായിരുന്നു.
കാലം നിശ്ചലമാക്കിയ എൻ തൂലികയുടെ ചുണ്ടിലെ
വരൾച്ചയറിയാതെ പോയ തുടർ വരികളെ മാപ്പ്.
ചലിക്കാത്ത തൂലികയുമായുള്ള ജീവിതയാത്രയിൽ കണ്ട സ്വപ്നങ്ങളിലെല്ലാം
” സത്യം” പിന്നെയും വികൃതരൂപമണിയുകയായിരുന്നു .
കെട്ട കാലത്തിൻ താളത്തിനു മുന്നിലെ ജീവിത ചുവടുകളുടെ നൊമ്പരം എൻ സ്വപ്ന ചിത്രത്തിൽ തെളിഞ്ഞ സത്യത്തിന്റെതായിരുന്നു.
ഒടുവിൽ ഞാൻ സത്യത്തിന്റെ കാമുകനായി മാറുകയായിരുന്നു.
എൻ കാമുകിയുടെ കാലിലെ കൊലുസ്സിൻ തിളക്കവും, കയ്യിലെ വള കിലുക്കവും കാതിലെ കമ്മലിൻ പുഞ്ചിരിയും വെറുമെൻ പ്രണയ നിഴലിന്റെ മന്ദഹാസമായി മാത്രമായില്ല.
മൗനമേഘങ്ങളിൽ നിന്നും പ്രണയ മഴ തുള്ളി വന്നു എൻ തൂലികയുടെ ചുണ്ടിലെ വരൾച്ച മാറ്റിയപ്പോൾ, പിന്നെയുമെൻ തൂലിക ചലിക്കുകയായിരുന്നു. സത്യമെന്ന കാമുകിക്ക് ” ഗന്ധം ചൊരിയും പൂവിനെ ” സമ്മാനിക്കുവാൻ വേണ്ടി മാത്രം…


