മോസ്കോ: റഷ്യൻ യൂണിവേഴ്സിറ്റിയിലുണ്ടായ കത്തിയാക്രമണത്തിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്കും രണ്ടു പോലീസുകാർക്കും പരിക്ക്. റഷ്യയിലെ ബഷ്കർത്തോസ്ഥാൻ റിപ്പബ്ലിക് തലസ്ഥാനമായ യുഫാ നഗരത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം.
സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിൽ കത്തിയുമായി പ്രവേശിച്ച കൗമാരക്കാരൻ ഇന്ത്യൻ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. അക്രമിയെ കീഴടക്കാനുള്ള ശ്രമത്തിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. സ്വയം മുറിവുകളേല്പിച്ച അക്രമിയുടെ നില ഗുരുതരമാണ്.
അക്രമിക്ക് നിരോധിത നവനാസി സംഘടനകളുമായി ബന്ധമുള്ളതായി റിപ്പോർട്ടുണ്ട്. മുറിവേറ്റവരുടെ രക്തം കൊണ്ട് ഇയാൾ നാസി ചിഹ്നം വരച്ചതായും പറയുന്നു. പരിക്കേറ്റ വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നല്കുമെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

