മൈസൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി നാല് മലയാളികൾക്ക് ദാരുണാന്ത്യം. ചന്നപട്ടണയ്ക്ക് സമീപം പുട്ടപനതൊടിയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.
കൊയിലാണ്ടി സ്വദേശികളായ സക്കീർ ഹുസൈൻ (28), മുഹമ്മദ് ഫർഹാൻ (22), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അബ്ദുൽ, അലൈൻ എന്നിവരെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെ.എൽ 13 എ.എൽ 1455 എന്ന നമ്പറിലുള്ള പി.കെ ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതിവേഗ പാതയിലെ ഇരുമ്പ് വേലിയിലേക്ക് ഇടിച്ചുകയറിയ ബസ് 100 മീറ്ററോളം വേലിയിൽ ഉരസിയാണ് നിന്നത്. അപകടസമയത്ത് ബസ്സിൽ 40-ഓളം യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചന്നപട്ടണ ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

