തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്. വാളകത്തെ തറവാട്ടു വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും മുൻപ് മന്ത്രി ഭാര്യയെ ഫോണിൽ വിളിച്ച് ക്ഷമാപണം നടത്തിയതായാണ് റിപ്പോർട്ടുകൾ. മന്ത്രിയുടെ അനുനയ നീക്കം ബിന്ദു മേനോൻ സ്വീകരിച്ചതോടെ മന്ത്രിക്കെതിരെ പോലീസിൽ പരാതി നൽകേണ്ടതില്ലെന്ന് അവർ തീരുമാനിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിലാണ് നാടകീയമായ ഈ ഒത്തുതീർപ്പ്. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ ഫോട്ടോകൾ ഉൾപ്പെടെയുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് ബിന്ദു നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് തന്നെ കൈയേറ്റം ചെയ്തതായും അവർ ആരോപിച്ചിരുന്നു. പരാതി ലഭിച്ചാൽ കേസെടുക്കേണ്ടി വരുമെന്ന് ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചതോടെ മന്ത്രിയുടെ പദവി തന്നെ പ്രതിസന്ധിയിലായിരുന്നു.
മന്ത്രിസ്ഥാനം നഷ്ടമായേക്കാവുന്ന രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഗണേഷ് കുമാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്നാണ് സൂചന. പ്രശ്നങ്ങൾ പരിഹരിച്ച സാഹചര്യത്തിൽ മന്ത്രി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചേക്കും. ഇതോടെ ഗണേഷ് കുമാറിനെതിരെ ഉയർന്നു വന്ന രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും താൽക്കാലികമായി അയവു വന്നിരിക്കുകയാണ്.

