ന്യൂഡൽഹി: വ്യോമസേനയ്ക്കായി 114 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കത്തിന് പിന്നാലെ, നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 31 റാഫേൽ-എം (Rafale-M) വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ‘ലാ ട്രിബ്യൂൺ’ ആണ് വിവരം പുറത്തുവിട്ടത്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്. വിക്രാന്തിൽ (INS Vikrant) വിന്യസിക്കാനാണ് പ്രധാനമായും ഈ വിമാനങ്ങൾ വാങ്ങുന്നത്. ഐ.എൻ.എസ്. വിക്രമാദിത്യയിലും ഇവ ഉപയോഗിച്ചേക്കാം. 2025-ൽ 26 റാഫേൽ-എം വിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ നേരത്തെ കരാറിൽ ഏർപ്പെട്ടിരുന്നു. പുതിയ 31 വിമാനങ്ങൾ കൂടി വാങ്ങുകയാണെങ്കിൽ നാവികസേനയുടെ പക്കലുള്ള റാഫേൽ-എം വിമാനങ്ങളുടെ എണ്ണം 57 ആയി ഉയരും.

