സിഡ്നി: റെസ്റ്റോറന്റുകളിൽ ആഡംബര ഭക്ഷണം കഴിച്ച ശേഷം ബില്ല് നൽകാതിരിക്കാൻ ഭക്ഷണത്തിൽ ബോധപൂർവ്വം മുടി നിക്ഷേപിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം. സിഡ്നിയിലെ ഒരു പ്രമുഖ റെസ്റ്റോറന്റിൽ 600 ഡോളറിന്റെ (ഏകദേശം 50,000 രൂപ) ബില്ല് ഒഴിവാക്കാൻ ഉപഭോക്താവ് നടത്തിയ നാടകീയ നീക്കമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഒരു സംഘം ആളുകൾ റെസ്റ്റോറന്റിലെത്തി 1.8 കിലോ തൂക്കമുള്ള വിലകൂടിയ ടോമാഹോക്ക് സ്റ്റീക്ക്, വൈവിധ്യമാർന്ന സ്റ്റാർട്ടറുകൾ, വിലകൂടിയ പാനീയങ്ങൾ എന്നിവ ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടൻ, വിഭവത്തിൽ മുടിയിരിക്കുന്നുവെന്ന് ആരോപിച്ച് ഇവർ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ബില്ല് നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
സംശയത്തെത്തുടർന്ന് റെസ്റ്റോറന്റ് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. സംഘത്തിലെ ഒരാൾ സ്വന്തം തലയിൽ നിന്ന് മുടി പറിച്ച് പ്ലേറ്റിലെ ഭക്ഷണത്തിൽ ബോധപൂർവ്വം നിക്ഷേപിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി. ഇതോടെ തട്ടിപ്പ് കയ്യോടെ പിടിക്കപ്പെട്ടു.
സമാനമായ രീതിയിൽ പല പ്രമുഖ റെസ്റ്റോറന്റുകളെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പണം നൽകാതെ മടങ്ങാൻ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് വ്യാജ പരാതികൾ ഉന്നയിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകാനും റെസ്റ്റോറന്റ് ഉടമകൾക്ക് അധികൃതർ നിർദ്ദേശം നൽകി.

