മെൽബൺ: മെൽബണിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള സൗത്ത് കിങ്സ്വില്ലിൽ കാൽനടയാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ ഡ്രൈവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ബ്ലാക്ക്ഷോസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന 41-വയസ്സുകാരനാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണമില്ലാതെ വന്ന കാർ യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് റോഡിലെ ഓടയിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിൽ രക്തം വാർന്ന നിലയിലായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇദ്ദേഹത്തെ സഹായിച്ചത്. അപകടമുണ്ടാക്കിയ ഡ്രൈവർ പരിക്കേറ്റ ആളെ തിരിഞ്ഞുപോലും നോക്കാതെ വാഹനം ഓടിച്ചുപോവുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ റോയൽ മെൽബൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തിൽ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ അപകടനില തരണം ചെയ്തതായും നിസാര പരിക്കുകൾ മാത്രമേയുള്ളൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്ത് ടയർ ഉരഞ്ഞ അടയാളങ്ങളോ പെട്ടെന്ന് ബ്രേക്ക് ഇട്ടതിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് വിക്ടോറിയ പോലീസ് ആക്ടിംഗ് സർജന്റ് ജാരെഡ് ഗ്രെച്ച് പറഞ്ഞു. കാർ ഇടിച്ച ആഘാതം അത്രത്തോളം വലുതായതിനാൽ ഒരാളെ ഇടിച്ച കാര്യം ഡ്രൈവർ തീർച്ചയായും അറിഞ്ഞിരിക്കുമെന്നും വാഹനത്തിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാളെ ഇടിച്ചിട്ട് സഹായം പോലും നൽകാതെ കടന്നുകളഞ്ഞ ഡ്രൈവറുടെ നടപടി അങ്ങേയറ്റം ആശങ്കാജനകമാണെന്നും പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ പോലീസ് സ്ഥലത്തെത്തി സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. വാഹനത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

