ബ്രിട്ടീഷ് സർക്കാരിന്റെ മനുഷ്യാവകാശ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച്

ലണ്ടൻ: ബ്രിട്ടനിലെ പുതിയ ലേബർ സർക്കാരിന്റെ ആദ്യ വർഷത്തെ മനുഷ്യാവകാശ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (HRW). ബുധനാഴ്ച പുറത്തിറക്കിയ ‘വേൾഡ് റിപ്പോർട്ട് 2026’-ലാണ് യുകെ സർക്കാരിന്റെ നടപടികൾ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണെന്ന് സംഘടന കുറ്റപ്പെടുത്തിയത്. ലേബർ പാർട്ടി അധികാരമേറ്റെങ്കിലും പ്രതിഷേധിക്കാനുള്ള അവകാശത്തിന് മേൽ മുൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിന് പകരം കൂടുതൽ കർശനമാക്കുകയാണ് ചെയ്തതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രതിഷേധങ്ങളെ ക്രിമിനൽ കുറ്റമായി കാണുന്ന രീതിയും, കുടിയേറ്റക്കാർക്കെതിരെയുള്ള കർശനമായ നയങ്ങളും രാജ്യത്തിന്റെ മനുഷ്യാവകാശ നിലവാരത്തെ തകർക്കുന്നതായാണ് വിലയിരുത്തൽ. തീവ്രവലതുപക്ഷ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കുടിയേറ്റ വിരുദ്ധ സംഭാഷണങ്ങൾ ലേബർ സർക്കാർ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതായും 529 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗസ്സ വിഷയത്തിലെ വിദേശനയവും പ്രതിഷേധങ്ങൾ അടിച്ചമർത്തുന്ന ആഭ്യന്തര നയങ്ങളും മനുഷ്യാവകാശങ്ങളെ പിന്നോട്ടടിക്കുന്നതാണ്. ജീവിതച്ചെലവ് വർദ്ധിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയും മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയിൽ സംഘടന ഉൾപ്പെടുത്തിയിട്ടുണ്ട്. ലേബർ സർക്കാർ ജനാധിപത്യപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിടത്ത്, രാജ്യം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നത് ആശങ്കാജനകമാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് യുകെ ഡയറക്ടർ യാസ്മിൻ അഹമ്മദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *