ആലപ്പുഴ: മറയൂർ കാന്തല്ലൂർ മേഖലയിൽനിന്ന് ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന പുതിയ സസ്യം കണ്ടെത്തി. തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഡിപ്ലോസെൻറം എന്ന ദേശജാതി വിഭാഗത്തിൽ പെടുന്ന ചെടിക്ക് പൂവിന്റെ ഘടനാസ്വഭാവം അടിസ്ഥാനപ്പെടുത്തി ഡിപ്ലോസെന്ററം പാപ്പില്ലോസം എന്ന ശാസ്ത്രനാമം നൽകി.
പാറകൾക്ക് മുകളിലും മരത്തിന്റെ ശാഖകളിലും പറ്റിപ്പിടിച്ചു വളരുന്ന ഇവയ്ക്ക് മേഖലയിലെ ശക്തമായ കാറ്റിനെ പ്രതിരോധിച്ചു നിൽക്കാൻ കഴിയുന്ന വേരുകളുണ്ട്. ശാഖകളായി പിരിയാത്ത പൂങ്കുല, വെള്ളയും പിങ്കും കലർന്ന പൂക്കൾ, ദളങ്ങളുടെ ആകൃതി എന്നിവകൊണ്ടെല്ലാം ഈ ഗണത്തിലെ മറ്റു ചെടികളിൽ നിന്ന് ഇവ വ്യത്യാസപ്പെടുന്നു. സുഗന്ധമേറിയതും മനോഹരങ്ങളുമാണ് ഇവയുടെ പൂക്കൾ.
ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് പൂവിട്ട് കായകൾ വിളയുന്നത്. ആലപ്പുഴ സനാതന ധർമ കോളജിലെ അധ്യാപകനായ ഡോ. ജോസ് മാത്യു, പാലാ രാമപുരം സ്വദേശി എ.കെ. പ്രദീപ്, വണ്ടിപ്പെരിയാറിലെ ജോനാസ് ഓർക്കിഡേറിയത്തിന്റെ ഉടമയായ മാത്യു ജോസ് മാത്യു, കല്പറ്റ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സലിം പിച്ചൻ എന്നിവരടങ്ങുന്ന ഗവേഷണസംഘമാണ് കണ്ടെത്തലിനു പിന്നിൽ. സ്പീഷിസ് എന്ന ശാസ്ത്ര ജേർണലിന്റെ പുതിയ പതിപ്പിൽ മുഖലേഖനമായി കണ്ടെത്തൽ സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു.

