ആലപ്പുഴ: ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയ്ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറെയും നഴ്സിനെയും ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു.
മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിന് ഭാരതീയ ന്യായ സംഹിത (BNS) 125, 125(എ) വകുപ്പുകൾ പ്രകാരമാണ് ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ ഇവർ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളതെങ്കിലും കൂടുതൽ പേരെ പ്രതി ചേർത്തേക്കുമെന്നാണ് സൂചന. ശസ്ത്ര ക്രിയക്ക് മേൽനോട്ടം വഹിച്ച അസോസിയേറ്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദ, ഗ്രേഡ്-1 നഴ്സിങ് ഓഫീസർ പി.എസ്. ധന്യ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫിന്റെ (51) ശസ്ത്രക്രിയയ്ക്കിടെയാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. 2021-ൽ നടന്ന ശസ്ത്രക്രിയയിലാണ് വയറ്റിൽ കത്രിക കുടുങ്ങിയത്. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

