ന്യൂഡൽഹി: അത്യാധുനികമായ ആറാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഫ്രാൻസിന്റെ പദ്ധതിയിൽ ഇന്ത്യ പങ്കാളിയാകുന്നു. നിലവിൽ ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ‘ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം’ (FCAS) പദ്ധതിയിലാണ് ഇന്ത്യയും ചേരുന്നത്. ആഗോള പ്രതിരോധ വിപണിയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതാണ് ഈ നിർണ്ണായക നീക്കം.
ഏകദേശം 100 ബില്യൺ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2017-ലാണ് ഫ്രാൻസും ജർമ്മനിയും സ്പെയിനും ചേർന്ന് ആരംഭിച്ചത്. വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പ്രവർത്തിപ്പിക്കാവുന്നതും ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതുമായ പോർവിമാനങ്ങളാണ് ഫ്രാൻസിന്റെ ലക്ഷ്യം.
ഇന്ത്യ ഈ പദ്ധതിയിൽ പങ്കാളിയാകുന്നതോടെ പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കും. ഇന്ത്യയുടെ സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ എ.എം.സി.എ (AMCA) വികസിപ്പിക്കുന്നതിനും ഈ സഹകരണം ഊർജ്ജമാകും.
വിമാനങ്ങളുടെ എൻജിൻ നിർമ്മാണത്തിനായി ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി (Safran) സഹകരിച്ച് 120 കിലോ ന്യൂട്ടൺ ശേഷിയുള്ള എൻജിനുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഇതിനായി 100 ശതമാനം സാങ്കേതികവിദ്യയും ഇന്ത്യയ്ക്ക് കൈമാറാനാണ് ധാരണ.
പ്രതിരോധ എൻജിൻ വികസനത്തിനായി മാത്രം ഏകദേശം 61,000 കോടി രൂപയുടെ (7 ബില്യൺ ഡോളർ) പദ്ധതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.ജർമ്മനി ഈ പദ്ധതിയിൽ നിന്ന് ഭാഗികമായി പിന്മാറാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ കടന്നുവരവ് എന്നത് ശ്രദ്ധേയമാണ്. റഫാൽ വിമാനങ്ങൾ വാങ്ങുന്നതിലൂടെ നിലനിൽക്കുന്ന ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം ഈ പുതിയ സഹകരണത്തോടെ കൂടുതൽ കരുത്തുറ്റതാകും

