വാഷിംഗ്ടൺ ഡിസി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധസാഹചര്യം ഇല്ലാതാക്കാൻ താൻ നേരിട്ട് ഇടപെട്ടുവെന്നും അതിലൂടെ മൂന്നരക്കോടി (35 മില്യൺ) ജനങ്ങളുടെ ജീവൻ രക്ഷിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. പാക്കിസ്ഥാൻ പ്രധാനമന്ത്രി തന്നെ നേരിട്ടാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി.തന്റെ ഭരണകാലത്തെ നേട്ടങ്ങൾ വിവരിക്കവെയായിരുന്നു ട്രംപിന്റെ ഈ പരാമർശം. ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ തന്റെ ഭരണത്തിന്റെ ആദ്യ പത്തു മാസത്തിനുള്ളിൽ എട്ടു യുദ്ധങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു ആണവയുദ്ധം ഉണ്ടാകുമായിരുന്നു. താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ 3.5 കോടി ജനങ്ങൾ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി തന്നോട് പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.യുഎസിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിലെത്തിയ വിവരം ട്രംപ് തന്നെയാണ് നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.ഇതിനു മുൻപുള്ള പ്രസംഗങ്ങളിൽ താൻ ഒരു കോടി പേരുടെ ജീവൻ രക്ഷിച്ചുവെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. പിന്നീട് അത് 2.5 കോടിയായും ഇപ്പോൾ 3.5 കോടിയായും അദ്ദേഹം ഉയർത്തിയിരിക്കുകയാണ്.

