ന്യൂഡൽഹി: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ ഈ വിഷയത്തിൽ വലിയ നയതന്ത്ര ചർച്ചകൾ നടക്കുകയാണ്. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുമെന്ന് ഇന്ത്യ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ പ്രസ്താവനയെ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തള്ളിക്കളഞ്ഞു. ഇന്ത്യ ഇത്തരമൊരു വിവരം തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇന്ത്യ എപ്പോഴും ഒന്നിലധികം സ്രോതസ്സുകളെയാണ് ആശ്രയിക്കാറുള്ളതെന്നും റഷ്യ കൂട്ടിച്ചേർത്തു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെ മേലുള്ള അധിക തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നതിന് പകരമായാണ് ഈ ധാരണയെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.
കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വളരെ ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്രോതസ്സുകളെയും ഉപയോഗിക്കുമെന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ സൂചിപ്പിച്ചത്. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസ് വാഗ്ദാനം ചെയ്യുന്ന എണ്ണയുടെ വിലയും ലഭ്യതയും കൂടി പരിഗണിച്ചേ ഇന്ത്യ അന്തിമ തീരുമാനം കൈക്കൊള്ളു. റഷ്യൻ എണ്ണ വാങ്ങുന്നത് പൊടുന്നനെ നിർത്തുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും വിലക്കയറ്റത്തിന് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലുള്ള കരാറുകൾ പ്രകാരം ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നുണ്ട്. എന്നാൽ ഭാവിയിൽ പുതിയ ഓർഡറുകൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചനകളുണ്ട്.

