ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക (എൽപിജി) ക്ഷാമത്തിന് ആശ്വാസമായി 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ‘ശിവാലിക്’ ഹോർമുസ് കടലിടുക്ക് കടന്നു. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ നാവികസേനയുടെ കർശനമായ സുരക്ഷാ അക്കമ്പടിയോടെയാണ് കപ്പൽ യാത്ര തുടരുന്നത്.
ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളിൽ മറ്റൊരു എൽപിജി കപ്പൽ കൂടി യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാൻ ഘട്ടം ഘട്ടമായാണ് കപ്പലുകളെ പുറത്തെത്തിക്കുന്നത്.രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും പാചകവാതക ക്ഷാമത്തെക്കുറിച്ച് പൊതുജനങ്ങൾ പാനിക് ആകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാനുമായി ഇന്ത്യ ചർച്ചകൾ നടത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും ഒരാളെ കാണാതായതായും കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. നിലവിൽ ഹോർമുസ് കടലിടുക്കിന് ചുറ്റുമായി 27 ഓളം കപ്പലുകളിലായി എഴുന്നൂറിലധികം ഇന്ത്യൻ നാവികർ ഉണ്ടെന്നാണ് കണക്കുകൾ.

