ഹോർമുസ് കടലിടുക്കിൽ ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഇറാൻ

ടെഹ്‌റാൻ: ആഗോള ഊർജ്ജ വിപണിയിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള അഞ്ച് സൗഹൃദ രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ് ഇക്കാര്യം അറിയിച്ചത്. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ സുപ്രധാന നീക്കം.ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ് ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി സഞ്ചരിക്കാം.ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും പല രാജ്യങ്ങളിലും ക്ഷാമം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളോട് ശത്രുത പുലർത്താത്ത രാജ്യങ്ങൾക്ക് ഇളവ് നൽകാൻ ഇറാൻ തീരുമാനിച്ചത്.ഇളവ് അനുവദിക്കപ്പെട്ട രാജ്യങ്ങളിലെ കപ്പലുകൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു വേണം കടലിടുക്കിലൂടെ സഞ്ചരിക്കാൻ. ഗ്യാസ് കയറ്റി വന്ന രണ്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് പിന്നിട്ടതായി ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് സുരക്ഷാ ഫീസായി ടോൾ ഈടാക്കാനുള്ള നീക്കവും ഇറാൻ പാർലമെന്റ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ബില്ലിന് അടുത്ത ആഴ്ചയോടെ അന്തിമരൂപമായേക്കും.ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കണമെന്നത് യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകളിൽ ഒന്നാണ്.ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ പുതിയ തീരുമാനം ആഗോള വിപണിയിൽ ചെറിയ തോതിലെങ്കിലും ആശ്വാസം പകരുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *