ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ, ഇസ്രായേലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഡിമോണ (Dimona) ആണവനിലയം തകർക്കുമെന്നാണ് ഇറാന്റെ ഭീഷണി. മേഖലയിലെ ആണവ സുരക്ഷയെപ്പോലും ബാധിച്ചേക്കാവുന്ന ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ഇറാന്റെ വൈദ്യുതി നിലയങ്ങളോ മറ്റ് ഊർജ്ജ കേന്ദ്രങ്ങളോ ഇസ്രായേലിന്റെ ലക്ഷ്യമായാൽ, തിരിച്ചടിയായി ഡിമോണ ആണവ ഗവേഷണ കേന്ദ്രം ആക്രമിക്കുമെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു.ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനോ രാജ്യത്തിന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ നശിപ്പിക്കാനോ അമേരിക്കയും ഇസ്രായേലും ശ്രമിച്ചാൽ മിസൈൽ ആക്രമണത്തിലൂടെ ശക്തമായ മറുപടി നൽകുമെന്നാണ് ഇറാന്റെ നിലപാട്. ഇസ്രായേലിന്റെ പ്രഖ്യാപിതമല്ലാത്ത ആണവായുധ പദ്ധതിയുടെ ഹൃദയഭാഗമായാണ് നെഗേവ് മരുഭൂമിയിലെ ഡിമോണ ആണവനിലയം കണക്കാക്കപ്പെടുന്നത്. ഇവിടെയുണ്ടാകുന്ന ഏതൊരു ആക്രമണവും മേഖലയിൽ വലിയ റേഡിയോ ആക്ടീവ് പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.
ഊർജ്ജ നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ ഡിമോണ ആണവനിലയം തകർക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

