കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസണിൽ ആദ്യ വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് കളത്തിലിറങ്ങുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് മത്സരം. കരുത്തരായ ഈസ്റ്റ് ബംഗാളാണ് മഞ്ഞപ്പടയുടെ എതിരാളികൾ.
സീസണിലെ ആദ്യ നാല് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ് കടുത്ത സമ്മർദ്ദത്തിലാണ്. നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ടീം. നാല് മത്സരങ്ങളിൽ നിന്ന് ആകെ ഒരു ഗോൾ മാത്രമാണ് ടീമിന് നേടാനായത്. അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് ടീം പരാജയപ്പെട്ടിരുന്നു.
പ്രധാന താരങ്ങളായ ജയ് ക്വിറ്റോംഗോ, മാറ്റിയാസ് ഹെർണാണ്ടസ്, വിക്ടർ ബെർട്ടോമിയു എന്നിവർ പരിക്കിന്റെ പിടിയിലാണെന്നത് കോച്ച് ഡേവിഡ് കാറ്റലയ്ക്ക് വലിയ ആശങ്ക നൽകുന്നു.മികച്ച ഫോമിലുള്ള ഈസ്റ്റ് ബംഗാൾ നിലവിൽ അഞ്ചാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുള്ള അവർക്ക് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാം. നാല് ഗോളുകൾ നേടിയ യൂസഫ് എസെജാരിയാണ് അവരുടെ പ്രധാന കരുത്ത്.
തുടർച്ചയായ തോൽവികളിൽ നിന്ന് കരകയറാൻ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. എന്നാൽ സ്വന്തം തട്ടകത്തിൽ കളിക്കുന്ന ഈസ്റ്റ് ബംഗാളിനെ മറികടക്കുക എന്നത് മഞ്ഞപ്പടയ്ക്ക് വലിയ വെല്ലുവിളിയാകും.

