ജെറുസലേം: ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ അതീവ തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹിസ്ബുള്ളയുടെ നൂറിലധികം കമാൻഡ് സെന്ററുകളും സൈനിക താവളങ്ങളും തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു.
തെക്കൻ ലെബനനിലെയും ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെയും ഹിസ്ബുള്ളയുടെ ആയുധ സംഭരണശാലകൾ, ലോഞ്ച് പാഡുകൾ, തന്ത്രപ്രധാനമായ കമാൻഡ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ഹിസ്ബുള്ളയുടെ സൈനിക ശേഷി തകർക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രായേൽ വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള റോക്കറ്റുകൾ തൊടുത്തുവിട്ടു. ഹൈഫ ഉൾപ്പെടെയുള്ള മേഖലകളിൽ സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്തു.ഇസ്രായേൽ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങളാണ് ലെബനനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ തകരുകയും സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൃത്യമായ മരണസംഖ്യ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
അതിർത്തിയിൽ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര സമ്മർദ്ദം നിലനിൽക്കെയാണ് ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നത്. സുരക്ഷാ ഭീഷണി പൂർണ്ണമായും മാറുന്നത് വരെ പിന്മാറില്ലെന്ന നിലപാടിലാണ് ഇസ്രായേൽ സൈനിക നേതൃത്വം.പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്ന സൂചനയാണ് ഇസ്രായേൽ നൽകുന്നത്.

