ജയ്‌പൂർ: രാജസ്ഥാനിലെ ബഹുകോടി ജൽ ജീവൻ മിഷൻ (JJM) അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുബോധ് അഗർവാളിനെ കോടതി മൂന്ന് ദിവസത്തെ പോലീസ് റിമാൻഡിൽ വിട്ടു. ആന്റി കറപ്ഷൻ ബ്യൂറോ (ACB) അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ജയ്‌പൂരിലെ പ്രത്യേക എസിബി കോടതി ഏപ്രിൽ 13 വരെയാണ് റിമാൻഡ് അനുവദിച്ചത്.
ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന സുബോധ് അഗർവാളിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡൽഹിയിൽ വെച്ച് എസിബി സംഘം പിടികൂടിയത്. അദ്ദേഹത്തിനെതിരെ നേരത്തെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 960 കോടിയുടെ കരാറുകൾ വ്യാജ രേഖകൾ ചമച്ച് സ്വകാര്യ കമ്പനികൾക്ക് നൽകിയെന്നാണ് കേസ്. ഗണപതി ട്യൂബ് വെൽസ്, ശ്യാം ട്യൂബ് വെൽസ് എന്നീ കമ്പനികൾ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാണ് ടെൻഡറുകൾ നേടിയതെന്നും ഇതിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഈ കേസിൽ ഇതുവരെ 11 പേർ അറസ്റ്റിലായിട്ടുണ്ട്. മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നടന്ന ഈ അഴിമതിയിൽ ഏകദേശം ₹20,000 കോടിയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

