കരൂർ ദുരന്തം: ടിവികെ അധ്യക്ഷൻ വിജയിയെ വീണ്ടും സി.ബി.ഐ ചോദ്യം ചെയ്യലിന് വിളിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടന്ന കൂട്ടത്തിരക്കിൽ ആളുകൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തമിഴഗ വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ കേന്ദ്ര അന്വേഷണ ബ്യൂറോ (CBI) സമൻസ് നൽകി. മാർച്ച് 10-ന് ന്യൂഡൽഹിയിലെ സി.ബി.ഐ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

2025 സെപ്റ്റംബർ 27-ന് തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ വെലുസ്വാമിപുരത്ത് വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ തിരക്കിലും തള്ളിക്കയറ്റത്തിലും 41 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് ഇപ്പോൾ സി.ബി.ഐ അന്വേഷിക്കുന്നത്.

റാലിയിൽ വിജയിയെ കാണാൻ ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം കാത്തുനിന്നിരുന്നു. വിജയിയുടെ വരവ് ഏറെ വൈകിയതും, ജനക്കൂട്ടം നിയന്ത്രിക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന് കാരണമായതായി പ്രാഥമിക അന്വേഷണങ്ങളിൽ സൂചനകൾ ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത നേടുന്നതിനായി വിജയിയെ സി.ബി.ഐ ഇതിനുമുമ്പും ചോദ്യം ചെയ്തിരുന്നു. റാലിയിൽ ഉണ്ടായ സംഭവവികാസങ്ങൾ, വലിയ ജനക്കൂട്ടം പ്രതീക്ഷിച്ചിരുന്നോയെന്നത്, സ്ഥലത്തെ സാഹചര്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നതോ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണസംഘം വിശദീകരണം തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *