തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് അറിയിച്ചു. ഭൂരിഭാഗം അംഗങ്ങളും സിപിഎം അനുഭാവികളായതിനാൽ വീണ്ടും ഒരു സിപിഎം ഭരണസമിതിയെ അധികാരത്തിലെത്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നു വരുത്തിതീർക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
കരുവന്നൂര്‍ തട്ടിപ്പ് കണ്ടെത്തിയ 2021 മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് ബാങ്ക് ഉള്ളത്. ഈ മാസം 22 ന് മാടായിക്കോണം ചാത്തന് മാസ്റ്റര്‍ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ്. പതിമൂന്ന് അംഗ ഭരണ സമിതിയെ ആണ് തെരഞ്ഞെടുക്കുന്നത്. വോട്ടര്‍ പട്ടിക പ്രകാരം പതിമൂവായിരം വോട്ടര്‍മാരാണ് കരുവന്നൂരുള്ളത്. എക്ലാസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്കാണ് വോട്ടവകാശം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

