സ്ഥലമേറ്റെടുപ്പും പൈപ്പ് ലൈൻ മാറ്റലും വൈകുന്നു; മെട്രോ രണ്ടാംഘട്ടം ഡിസംബറിലേക്ക്

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ (കലൂർ ജെ.എൽ.എൻ സ്റ്റേഡിയം – കാക്കനാട്) യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കണം. ആദ്യ അഞ്ച് സ്റ്റേഷനുകൾ ഈ വർഷം ജൂണിൽ തുറക്കുമെന്ന പ്രഖ്യാപനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പിൻവലിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസം കാരണം ജൂൺ എന്ന സമയക്രമം ഉപേക്ഷിച്ച കെ.എം.ആർ.എൽ, ഡിസംബറോടെ മുഴുവൻ റൂട്ടിലും സർവീസ് തുടങ്ങാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

സ്റ്റേഡിയം മുതൽ പടമുകൾ വരെ ആദ്യഘട്ടമായും, ശേഷിക്കുന്ന ഭാഗം രണ്ടാം ഘട്ടമായും പൂർത്തിയാക്കാനായിരുന്നു മുൻ തീരുമാനം. എന്നാൽ സ്ഥലമേറ്റെടുപ്പിലെ പ്രതിസന്ധികളും ഗ്യാസ് പൈപ്പ് ലൈൻ മാറ്റുന്നതിലുണ്ടായ കാലതാമസവും നിർമ്മാണത്തെ കാര്യമായി ബാധിച്ചു. വാഴക്കാല, പടമുകൾ സ്റ്റേഷനുകളുടെ കവാടങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ ആലിൻചുവട് മുതൽ പടമുകൾ വരെയുള്ള ഭാഗത്തെ ഗ്യാസ് പൈപ്പ് ലൈൻ മാറ്റുന്ന നടപടികൾ നീണ്ടുപോയതും തിരിച്ചടിയായി.

ആകെ 11.2 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൈലിങ് ജോലികൾ ഭൂരിഭാഗവും പൂർത്തിയായെങ്കിലും തൂണുകളുടെയും ഗർഡറുകളുടെയും നിർമ്മാണത്തിൽ ഇനിയും ഏറെ ജോലികൾ ബാക്കിയുണ്ട്. കളമശ്ശേരിയിലെ കാസ്റ്റിങ് യാർഡിൽ ഗർഡറുകളുടെ നിർമ്മാണം നടക്കുന്നുണ്ടെങ്കിലും സൈറ്റിൽ ഇവ സ്ഥാപിക്കുന്ന പ്രക്രിയ സാങ്കേതിക തടസ്സങ്ങൾ മൂലം പതുക്കെയാണ്. പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ കാക്കനാട് ഐടി മേഖലയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *