തൃശൂർ: മെട്രോമാൻ ഇ. ശ്രീധരന്റെ അതിവേഗ ട്രെയിൻ സർവീസിനെ ട്രോളി മുഖ്യമന്ത്രി. ഇലക്ഷൻ ആകുന്പോൾ പാർട്ടിക്കാർ സ്വന്തമായി ഓരോ ഓഫീസുകൾ തുറക്കും. ബിജെപിയുടെ മുഖ്യമന്ത്രിയാകാൻ പരസ്യനീക്കം എടുത്തയാളാണ് അദ്ദേഹം. ഇലക്ഷൻ വരുന്പോൾ പല ആപ്പീസുകളും തുറക്കും.
ബിജെപിയുടെ മുഖ്യമന്ത്രിയാവുമെന്നുപറഞ്ഞ് മറ്റൊരാപ്പീസ് ഇദ്ദേഹം മുന്പ് തുടങ്ങിയിരുന്നല്ലോ. അതുകൊണ്ടുതന്നെ അതിവേഗ റെയിലിന്റെ കാര്യത്തിലെ അദ്ദേഹത്തിന്റെ നിലപാട് സർക്കാർ മുഖവിലയ്ക്കെടുക്കുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതിവേഗ റെയിൽ എന്ന സങ്കല്പവുമായി സർക്കാർ വളരെ ദൂരം മുന്നോട്ടു പോയതാണ്. എന്നാൽ,, കേരളജനത ഇത്ര വേഗത്തിൽ യാത്രചെയ്താൽ മതിയെന്നു കേന്ദ്രം തീരുമാനിച്ചുകഴിഞ്ഞു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗത്തിൽ സഞ്ചരിക്കാനുള്ള ട്രെയിൻ സർവീസാണ് സർക്കാർ കെ-റെയിലിലൂടെ വിഭാവനം ചെയ്തത്. കേന്ദ്രാനുമതിയില്ലാതെ റെയിൽവേ പദ്ധതി നടപ്പാക്കാൻ കഴിയില്ല. അനുവാദത്തിനുവേണ്ടി കുറെ കാത്തിരുന്നു. അവസാനം കേന്ദ്രം പറയുന്പോൾ തുടങ്ങാമെന്ന സമീപനം സംസ്ഥാനസർക്കാരിനു സ്വീകരിക്കേണ്ടിവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

