കാൻബറ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, അവിടെ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ ഓസ്‌ട്രേലിയ സൈനിക വിമാനങ്ങൾ വിന്യസിച്ചു. രണ്ട് സൈനിക വിമാനങ്ങളും ആറ് ക്രൈസിസ് റെസ്‌പോൺസ് ടീമുകളെയും മേഖലയിലേക്ക് അയച്ചതായി പ്രധാനമന്ത്രി ആന്തണി ആൽബനീസ് വ്യാഴാഴ്ച പാർലമെന്റിൽ സ്ഥിരീകരിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ‘കോൺടിൻജൻസി പ്ലാനിംഗിന്റെ’ ഭാഗമായാണ് ഈ നടപടി. ഒരു ഹെവി ട്രാൻസ്പോർട്ട് വിമാനവും ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന വിമാനവുമാണ് നിലവിൽ വിന്യസിച്ചിരിക്കുന്നത്. “അപകടകരമായ സാഹചര്യത്തിലേക്ക് തങ്ങളുടെ സഹപൗരന്മാരെ സഹായിക്കാൻ പോകുന്ന ഓസ്‌ട്രേലിയക്കാരോട് ഞാൻ നന്ദി പറയുന്നു,” പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ സ്ഥിതിഗതികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം തുടങ്ങിയ ശേഷം ദുബായിൽ നിന്നുള്ള ആദ്യ വാണിജ്യ വിമാനം 200-ലധികം ഓസ്‌ട്രേലിയക്കാരുമായി ബുധനാഴ്ച രാത്രി സിഡ്‌നിയിൽ എത്തിയിരുന്നു. രണ്ടാമത്തെ വിമാനം വ്യാഴാഴ്ച രാവിലെ ദുബായിൽ നിന്ന് പുറപ്പെട്ടു. ഇന്നുതന്നെ യു.എ.ഇയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രി പെണ്ണി വോങ് അറിയിച്ചു. നിലവിൽ ഏകദേശം 1,15,000 ഓസ്‌ട്രേലിയക്കാർ മേഖലയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 24,000 പേർ യു.എ.ഇയിൽ മാത്രം കുടുങ്ങിക്കിടക്കുകയാണ്.
മിഡിൽ ഈസ്റ്റിലെ മിക്ക രാജ്യങ്ങളും വ്യോമപാതകൾ അടച്ചതിനാൽ വാണിജ്യ വിമാന സർവീസുകൾ പരിമിതമാണ്. ഈ സാഹചര്യത്തിൽ പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പ് ‘ഓപ്പറേഷൻ ബീച്ച്’ എന്ന പേരിൽ പ്രത്യേക ദൗത്യം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ന്യൂസിലൻഡും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനായി രണ്ട് സൈനിക വിമാനങ്ങൾ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

