ടെഹ്‌റാൻ: ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനി (56) നിയമിതനായി. അന്തരിച്ച മുൻ നേതാവ് ആയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് ഇദ്ദേഹം.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ പരമാധികാര സമിതിയായ ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ (Assembly of Experts) ആണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്.തിങ്കളാഴ്ച പുലർച്ചെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 88 അംഗങ്ങളുള്ള പുരോഹിത സമിതിയിൽ ഭൂരിഭാഗം പേരുടെയും പിന്തുണ മൊജ്തബ ഖമേനി ഉറപ്പാക്കി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ഇറാന്റെ പരമോന്നത പദവി പിതാവിൽ നിന്ന് മകനിലേക്ക് കൈമാറുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി അലി ഖമേനിയുടെ നിഴലായി പ്രവർത്തിച്ചിരുന്ന മൊജ്തബ ഖമേനി, ഇറാന്റെ സുരക്ഷാ വിഭാഗങ്ങളിലും സാമ്പത്തിക ശൃംഖലകളിലും ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ്. പ്രത്യേകിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ഇദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളത്.

