ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനുള്ള സ്റ്റേ സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ജസ്റ്റീസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി അധികാര പരിധി കടന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ്. ഈ ഉത്തരവിനെതിരേ വഖഫ് സംരക്ഷണ സമിതി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഇപ്പോൾ ഇടക്കാല ഉത്തരവ് നീട്ടിയിരിക്കുന്നത്. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഇത് പരിഗണിച്ച കോടതി, സർക്കാരിന് മറുപടി നൽകാനുള്ള സമയം അനുവദിക്കുകയും കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്‍റെ പ്രവർത്തനങ്ങൾ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

