കോഴിക്കോട്: സംസ്ഥാനത്തെ മുസ്ലിം സമൂഹം ഇതുവരെ സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ലെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. മറ്റൊരു സമൂഹത്തിന്റെയും അവകാശം കവർന്നെടുത്തിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.
‘ജനസംഖ്യാനുപാതികമായി അർഹതപ്പെട്ടതിന്റെ അയലത്ത് പോലും എത്തിയിട്ടില്ല എന്നത് പലപ്പോഴും സർക്കാർ തന്നെ നിയോഗിച്ച വിവിധ കമ്മിഷനുകളുടെ പഠനത്തിൽ തെളിയിക്കപ്പെട്ട യാഥാർഥ്യമാണ്. മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള പ്രചാരണങ്ങൾ ജനാധിപത്യ സമൂഹം തള്ളിക്കളയണം. വിവാദങ്ങളുടെ ഒഴുക്കിൽ വീണുപോകാതിരിക്കാനുള്ള ഇച്ഛാശക്തി മുസ്ലിം സമൂഹത്തിനുണ്ട്.’ -കാന്തപുരം പറഞ്ഞു.
സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏതു സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നതെന്നും വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജനാധിപത്യ മതനിരപേക്ഷ സമൂഹം തള്ളിക്കളയണമെന്നും കാന്തപുരം പറഞ്ഞു. മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

